ഇരിട്ടി: പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റയിലും ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിലും മട്ടിണിയിലും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇതോടെ മേഖലയിലും സമീപപ്രദേശങ്ങളിലും പുലി ഭീതി നിലനിൽക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയാണ് പേരട്ടയിലെ ശാന്തിമുക്കിൽ സ്കൂൾ വിദ്യാർഥി പുലിയെ കണ്ടതായി പറയുന്നത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഉമ്മയുടെ അടുത്തേക്ക് പോകുമ്പാഴാണ് വിദ്യാർഥി പുലിക്ക് മുന്നിൽ പെട്ടത്. ഇവിടങ്ങളിൽ അധികം കർഷകരും രാത്രിയിൽ ടാപ്പിംഗ് നടത്തുന്നവരാണ്.
സമീപത്തെ റബർ തോട്ടത്തിലൂടെ വന്ന പുലി റോഡിലേക്ക് ചാടുമ്പോൾ കുട്ടി പുലിക്ക് മുന്നിൽ പെടുകയായിരുന്നു. ഒരു നിമിഷം തിരിഞ്ഞു നിന്ന പുലി എതിർവശത്തെ തോട്ടത്തിലേക്ക് കയറിപോയതായാണ് വിദ്യാർഥി പറയുന്നത്. പ്രാണരക്ഷാർത്ഥം തിരിഞ്ഞോടിയ വിദ്യാർഥി സമീപത്തെ ഓട്ടോ ഡ്രൈവർ ബെന്നിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.പുലിയെ കണ്ട് ഭയന്നുപോയ വിദ്യാർഥിക്ക് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലേക്ക് ഓടിക്കയറി എത്തിയതെന്നാണ് ബെന്നി പറയുന്നത്.
ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട് മട്ടിണി റോഡിൽ രണ്ട് ദിവസം മുന്പാണ് ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി പറയുന്നത്. പുലി റോഡ് മുറിച്ച് കടന്നുപോകുന്ന പോകുമ്പോഴാണ് ബൈക്ക് യാത്രക്കാർ ഇതുവഴി എത്തിയത്. വെളിച്ചം കണ്ടതും പുലി അടുത്ത കാട്ടിലേക്ക് ഓടി മറഞ്ഞുവെന്നാണ് ഇവർ പറയുന്നത്. സംഭവ സ്ഥലത്ത് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി മംഗലത്ത്കരോട്ട് , വൈസ് പ്രസിഡന്റ് ടോമി മൂക്കനോലി. പഞ്ചായത്തംഗം നിഷ ഉരപ്പാൻകുഴിയിൽ എന്നിവർ സന്ദർശിച്ചു.
പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റ മേഖലയിൽ നാലാം തവണയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് പ്രദേശവാസി വീണ്ടും പുലിയെ കണ്ടത് .നിരങ്ങൻചിറ്റ മെയിൻ റോഡിലാണ് പുലിയെ കണ്ടതായി പറയുന്നത് . കഴിഞ്ഞ ദിവസം വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഇവിടെ സംയുകത തെരച്ചിൽ നടത്തിയിരുന്നു. കുറുക്കന്റെ ജഡം അല്ലാതെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന യാതൊന്നും കണ്ടെത്തിയില്ല എന്നായിരുന്നു വനം വകുപ്പിന്റെ സ്ഥിരീകരണം.
കരിയംകാപ്പിൽ വന്യ ജീവി വളർത്തു നായയെ ആക്രമിച്ചു
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ വന്യ ജീവി വളർത്ത് നായയെ അക്രമിച്ചു. ആറാട്ട് കുളം റോയിയുടെ വീട്ടിലെ വളർത്ത് നായയെയാണ് വന്യജീവി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കടുവ നായയെ വിട്ട് ഓടിപ്പോയതായി റോയി പറയുന്നു. ആനമതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്തതായി റോയി പറയുന്നു. എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നായയെ കടിച്ചത് കടുവയല്ലെന്നും പുലിയോ പുലിയുടെ വർഗത്തിൽ പ്പെട്ട മറ്റേതെങ്കിലും ജീവിയോ ആകാനാണ് സാധ്യതയെന്നും പറഞ്ഞു.
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ വന്യ ജീവി വളർത്ത് നായയെ അക്രമിച്ചു. ആറാട്ട് കുളം റോയിയുടെ വീട്ടിലെ വളർത്ത് നായയെയാണ് വന്യജീവി ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കടുവ നായയെ വിട്ട് ഓടിപ്പോയതായി റോയി പറയുന്നു. ആനമതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്തതായി റോയി പറയുന്നു. എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നായയെ കടിച്ചത് കടുവയല്ലെന്നും പുലിയോ പുലിയുടെ വർഗത്തിൽ പ്പെട്ട മറ്റേതെങ്കിലും ജീവിയോ ആകാനാണ് സാധ്യതയെന്നും പറഞ്ഞു.